ഇന്ത്യയിൽ ട്രാം സർവീസ് ഉള്ള നഗരമേത് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ- കോൽക്കത്ത. എന്നാൽ അതു മാത്രമല്ല വിശേഷണം. ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന, വൈദ്യുതി ഉപയോഗിച്ചോടുന്ന ഇപ്പോഴും നിരത്തിലുള്ള ട്രാം സർവീസും ഈ നഗരത്തിനു മാത്രം സ്വന്തം. 1873ൽ ഇന്ത്യയിലെ ആദ്യത്തെ ട്രാം കോൽക്കത്തയിൽ വരുമ്പോൾ അത് കുതിരവലിക്കുന്ന, മണിക്കൂറിൽ മൂന്നു മൈൽ മാത്രം വേഗതയുണ്ടായിരുന്ന, പാളത്തിലോടുന്ന ഒരു ഗതാഗത സംവിധാനം മാത്രമായിരുന്നു. റിപ്പൺ പ്രഭുവിന്റെ കാലത്താണ് ട്രാം ഇവിടെയെത്തിയത്.
പിന്നീട് മദ്രാസിലും ബോംബെയിലും ബറോഡയിലും നാസിക്കിലും കാൺപുരിലും ഭാവ്നഗറിലുമെല്ലാം ട്രാം എത്തി.1895ൽ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് ട്രാം ഓടിയത് മദ്രാസിലാണ്.1930 മുതൽ1970 വരെയുള്ള കാലഘട്ടത്തിൽ ഇവിടങ്ങളിലെല്ലാം ട്രാം സർവീസ് വിജയകരമായി നടന്നിരുന്നു. എന്നാൽ കാലാന്തരത്തിൽ അതെല്ലാം സേവനം നിർത്തി.
കൽക്കട്ട ട്രാംവേസ് കമ്പനിയുടെ മേൽനോട്ടത്തിൽ 1902ൽ ഇലക്ട്രിക്ക് ട്രാം എത്തിയതോടെ നഗരത്തിന്റെ മുഖച്ഛായതന്നെ മാറുകയായിരുന്നു. ഇരട്ടനഗരങ്ങളായ കോൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിക്കുന്ന തലത്തിലേക്ക് ട്രാം അതിന്റെ സേവനം പടിപടിയായി ഉയർത്തുകയും ചെയ്തു. ഹൗറയെ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ, ഏറ്റവും വലിയ റെയിൽ കെട്ടിട സമുച്ചയമാക്കുന്നതിൽ ട്രാം വലിയ പങ്കുവഹിച്ചു.
പ്രതാപകാലത്ത് കോൽക്കത്ത ട്രാമിന് 25 ദിശകളിലേക്ക് സേവനമുണ്ടായിരുന്നു. ഇന്നും ദിവസേന പതിനയ്യായിരത്തോളം യാത്രക്കാർ ട്രാമിനെ ആശ്രയിക്കുന്നുണ്ട്. ഏറ്റവും ചെലവുകുറഞ്ഞ, പരിസ്ഥിതിസൗഹൃദമായ ട്രാം ഇപ്പോൾ ആറു ദിശകളിലേക്കു മാത്രമാണ് സർവീസ് നടത്തുന്നത്. വെസ്റ്റ് ബംഗാൾ ട്രാൻസ്പോർട്ട് കോർപറേഷൻ നേരിട്ടാണ് ഇപ്പോൾ ട്രാം സർവീസിനു മേൽനോട്ടം വഹിക്കുന്നത്.
153 വർഷങ്ങൾ
കഴിഞ്ഞ ഫെബ്രുവരി 24ന് ട്രാം സർവീസിന്റെ 153-ാം വാർഷികം വിപുലമായി ആഘോഷിച്ചിരുന്നു. ട്രാൻസ്പോർട്ട് വകുപ്പ് സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുക്കാനും ട്രാമിൽ യാത്രചെയ്യാനും ജർമനി, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുപോലും ട്രാം പ്രേമികൾ എത്തി. 1873 ഫെബ്രുവരി 24ന് കുതിരകൾ വലിച്ച ആദ്യത്തെ ട്രാമുകൾ ആഘോഷത്തിന്റെ ഭാഗമായി കോൽക്കത്തയുടെ തെരുവുകളിൽ ഇറങ്ങി.
നഗരത്തിന്റെ ആധുനീകരണത്തിനു ട്രാം ലൈനുകൾ തടസം നില്കുന്നുവെന്നും, ഒട്ടേറെ സ്ഥലം അപഹരിക്കുന്നുവെന്നുമൊക്കെ ട്രാമിനെതിരേ ആക്ഷേപങ്ങളുണ്ട്. തിരക്കുള്ള റോഡുകളിൽ ചെറിയ ഗതാഗത തടസങ്ങൾ ട്രാമുകളുണ്ടാക്കുമെന്നത് ശരിതന്നെയാണ്. എങ്കിലും നഗരത്തിന്റെ അടയാളമാണ് ട്രാം.
എന്നാൽ കോൽക്കത്തയുടെ ഹൃദയമിടിപ്പായ ട്രാം വണ്ടികൾ വിശ്രമിക്കുന്ന ഗര്യാഹട്ട് ട്രാം ഡിപ്പോ മുടിഞ്ഞ തറവാടുപോലെയാണിന്ന്. നഗരത്തിന്റെ തിരക്കുകളിൽനിന്നുമാറി, പഴയകാലത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഡിപ്പോയ്ക്ക് ഇപ്പോൾ ശ്മശാന മൂകത. തുരുമ്പിച്ച പാളങ്ങളും, നീലയും വെള്ളയും ചായം പൂശിയ പഴയ ട്രാം വണ്ടികളും അവിടെ ഒരു വലിയ കാലഘട്ടത്തിന്റെ കഥ മൗനമായി പറയുന്നു. എൺപതുകളിൽ കോൽക്കത്തയിൽ ട്രാമിൽ രാജകീയമായി യാത്രചെയ്തിരുന്ന നല്ല കാലം പലർക്കും നൊസ്റ്റാൾജിയ ആണ്.
ഒരുകാലത്ത് ചരിത്രപരമായും സാംസ്കാരികമായും സമൃദ്ധമായ കോൽക്കത്തയുടെ ഇന്നത്തെ ദയനീയാവസ്ഥയുടെ പ്രതീകങ്ങളാണ് ഈ ട്രാമുകൾ എന്നുപറയാം. മിക്ക റോഡുകളിലും ട്രാമിന്റെ ട്രാക്കുകൾമൂടി ടാർചെയ്തു. റോഡുകളിൽനിന്ന് ട്രാക്കുകൾ നീക്കംചെയ്യുന്നത് ചെലവേറിയ കാര്യമായതിനാലാണ് അവ മൂടി ടാർ ചെയ്തത്. റോഡുകൾ പൂർണമായി മോട്ടോർ വാഹനങ്ങൾക്ക് തുറന്നു കൊടുത്തു. ചിലയിടത്തൊക്കെ കൈരേഖകൾപോലെ ഇരുന്പു പാളത്തിന്റെ അവശിഷ്ടങ്ങൾ ദൃശ്യമാണ്..
കേരളത്തിലും ട്രാം
നമ്മുടെ കേരളത്തിലും ട്രാം ഉണ്ടായിരുന്നു. പറമ്പിക്കുളം കാടുകളെ ചാലക്കുടിയുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനം പഴയ കൊച്ചി നാട്ടുരാജ്യമാണ് കൊണ്ടുവന്നത്. 1907 മുതൽ1963 വരെ കൊച്ചിൻ സ്റ്റേറ്റ് ഫോറസ്റ്റ് ട്രാംവേ എന്ന കമ്പനിയാണ് എൺപതു കിലോമീറ്റർ നീളമുള്ള ഈ ട്രാം സർവീസ് നടത്തിയിരുന്നത്. പറമ്പിക്കുളം വനാന്തരങ്ങളിലെ ഈട്ടിയും തേക്കും കടത്തിക്കൊണ്ടുവരുന്നതിനാണ് ഇതുപയോഗിച്ചിരുന്നത്.
ചരിത്രം സഞ്ചരിച്ചത് ഇതിലേ...
ട്രാമുകളുടെ പ്രതാപകാലത്ത് ഡൽഹി, ബോംബേ, മദ്രാസ് തുടങ്ങിയ മഹാനഗരങ്ങളിലും നാസിക്, പാട്ന, ഭാവ്നഗർ തുടങ്ങിയ ചെറിയ പട്ടണങ്ങളിലും ജനപ്രിയ നഗര ഗതാഗതമാർഗമായിരുന്നു ട്രാം. കോൽക്കത്തയിൽ കുതിരവണ്ടി ട്രാമുകൾ സീൽദായ്ക്കും അർമേനിയൻ ഘട്ട് സ്ട്രീറ്റിനും ഇടയിലുള്ള 3.8 കിലോമീറ്റർ ദൂരത്ത് 1873 മുതൽ ഓടിക്കൊണ്ടിരുന്നു.
1874ൽ ആദ്യത്തെ കുതിരവണ്ടി ട്രാമുകൾ ബോംബേയിൽ പ്രവർത്തനം തുടങ്ങി. കൊളാബയിൽനിന്ന് ക്രോഫോർഡ് മാർക്കറ്റ് വഴി പൈധോണിയിലേക്കും, ബോറി ബണ്ടറിൽനിന്ന് പൈധോണിയിലേക്കും രണ്ടു റൂട്ടുകളിലൂടെ ആയിരുന്നു സർവീസ്. ട്രാമുകൾ വന്ന ഇന്ത്യയിലെ മൂന്നാമത്തെ നഗരമാണ് നാസിക്. 1886ൽ പാട്നയിൽ കുതിരവണ്ടി ട്രാമുകൾ എത്തി.
കോൽക്കത്തയിൽ ബൗബസാർ സ്ട്രീറ്റ്, ഡൽഹൗസി സ്ക്വയർ, സ്ട്രാൻഡ് റോഡ് വഴി സീൽദായ്ക്കും അർമേനിയൻ ഘട്ട് സ്ട്രീറ്റിനും ഇടയിൽ 1880ൽ റിപ്പൺ പ്രഭു പുതിയതും നീളമേറിയതുമായ മീറ്റർ ഗേജ് പാത ഉദ്ഘാടനം ചെയ്തു. രണ്ടുവർഷത്തിനുശേഷം, കൽക്കട്ട ട്രാംവേ കമ്പനി ട്രാമുകൾ വലിക്കാൻ ആവി ലോക്കോമോട്ടീവുകൾ (കുതിരകൾക്ക് പകരം) പരീക്ഷിച്ചു.
1902ഓടെ കോൽക്കത്തയിൽ ആദ്യത്തെ ഇലക്ട്രിക് ട്രാംകാറുകൾ പ്രവർത്തനം തുടങ്ങി. എസ്പ്ലനേഡിനും കിഡർപോറിനും ഇടയിലും എസ്പ്ലനേഡിനും കാളിഘട്ടിനും ഇടയിലും ഇത് പ്രവർത്തിപ്പിച്ചു. 1907ൽ ബോംബേ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാംവേ കമ്പനിക്കു (ബെസ്റ്റ്) കീഴിൽ ബോംബേ ട്രാം വൈദ്യുതീകരിച്ചു. കാൺപുരിൽ 1907ലും, ഒരു വർഷത്തിനു ശേഷം ഡൽഹിയിലും ട്രാമുകൾ എത്തി.
യാത്രക്കാരുടെ എണ്ണം കുറവായതിനാൽ 1903ൽ ട്രാം സർവീസ് നിർത്തുന്ന ആദ്യത്തെ നഗരമായി പാട്ന മാറി. പട്ടിണിയും പ്ലേഗും ഉണ്ടായതിനെത്തുടർന്ന് 1933ൽ നാസിക്ക് ട്രാംവേകൾ അടച്ചുപൂട്ടി. നികത്താനാവാത്ത നഷ്ടത്തിലേക്ക് ഓടിയതിനുശേഷം അതേവർഷംതന്നെ കാൺപുരിലും ട്രാമുകൾ നിർത്തി. മദ്രാസിലെ ട്രാം കമ്പനി 1950ൽ പാപ്പരാവുകയും 1953ൽ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. 1964 വരെ ബോംബേയിൽ ട്രാമുകൾ ഓടിക്കൊണ്ടിരുന്നു.,1963 വരെ ഡൽഹിയിലും...